National
ന്യൂഡൽഹി: ആണവകേന്ദ്രങ്ങളിലടക്കം ആക്രമണത്തിനു പദ്ധതിയിട്ട ഒന്‍പതു ഭീകരർ അറസ്റ്റിൽ. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുമായും ഒളിവിൽപ്പോയ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുള്ളവരാണു പ്രതികൾ. ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ ഇവർ ആക്രമണം ആസൂത്രണം ചെയ്തതായി പോലീസ് അറിയിച്ചു.
രാജ്യത്തെ ആണവകേന്ദ്രങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, ഊർജ പ്ലാന്റുകൾ എന്നിവ ആക്രമിക്കാൻ സംഘം പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ് വിശദീകരിച്ചു. തന്ത്രപ്രധാന സ്ഥാപനങ്ങളെയും സൈനിക, പോലീസ് മേധാവികളടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ ചുമതലപ്പെടുത്തിയിരുന്നുവെന്ന് പ്രതികൾ സമ്മതിച്ചു.
അറസ്റ്റിലായവർ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ളവരാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്റെ സ്പെഷൽ സെൽ അറിയിച്ചു. പ്രതികളിൽനിന്നു വലിയ അളവിൽ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ശൃംഖലയുമായി ബന്ധമുള്ള പ്രതികൾക്ക് പാക് ചാര സംഘടനയായ ഇന്റർ സർവീസസ് ഇന്റലിജൻസുമായും (ഐഎസ്ഐ) മുംബൈ അധോലോകവുമായും ബന്ധമുണ്ടെന്ന് പോലീസ് വിശദീകരിച്ചു. കുറച്ചുകാലമായി ഇവരുടെ മൊഡ്യൂൾ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ പ്രവർത്തകർ സജീവമാണോയെന്നും ആക്രമിക്കാൻ ലക്ഷ്യമിട്ട കേന്ദ്രങ്ങളിൽ പ്രതികൾ രഹസ്യനിരീക്ഷണം നടത്തിയിട്ടുണ്ടോയെന്നും ഏജൻസികൾ പരിശോധിക്കും. അതിർത്തി കടന്നുള്ള ഹാൻഡ്ലർമാർ, ഫണ്ടിംഗ്, സാധ്യമായ ലക്ഷ്യങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രഖ്യാപിത കുറ്റവാളിയായ ഷഹബാസ് അൻസാരി, ഇയാളുടെ അമ്മാവൻ റെഹാൻ അൻസാരി എന്നിവരും ഇന്നലെ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സിദ്ധു മൂസാവാല കൊലപാതകക്കേസിൽ ആയുധങ്ങൾ വിതരണം ചെയ്തതിനു പോലീസ് തെരഞ്ഞിരുന്നയാളാണു ഷഹബാസ്. ഇരുവർക്കും പുറമെ അജയ്, മൻദീപ്, ദൽവീന്ദർ, റോഹൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഷൂട്ടർ എന്ന അധോലോക കുറ്റവാളി പൂനയിൽ അറസ്റ്റിലായി.
നിതീഷ് പാസ്വാനെ സാഹിബ്ഗഞ്ചിൽനിന്നും തൗഖീറിനെയും അർബാസിനെയും മുംബൈയിൽ നിന്നുമാണ് പിടികൂടിയത്. ഹർവീന്ദറിനെയും മഞ്ജിത്തിനെയും ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തു.
ഫണ്ട് ക്രമീകരിക്കാൻ ഡൽഹിയിലെത്തിയ 66 കാരനായ നേപ്പാളി പൗരനെയും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു. ഷഹ്സാദ് ഭട്ടി ശൃംഖല വഴി പ്രതികൾ ഐഎസ്ഐയുമായി ബന്ധപ്പെട്ടിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഒരേസമയം ഏകോപിതമായി സ്പെഷൽ നടത്തിയ ഓപ്പറേഷനിൽ നിരവധി ആധുനിക ആയുധങ്ങൾ, ഹാൻഡ് ഗ്രനേഡുകൾ, മറ്റു സ്ഫോടകവസ്തുക്കൾ എന്നിവയുടെ വലിയ ശേഖരം കണ്ടെടുത്തു.
പാക്കിസ്ഥാനിലെ ആയുധഫാക്ടറിയിൽ നിർമിച്ച ഗ്ലോക്ക് പിസ്റ്റളുകൾ, 25 വെടിയുണ്ടകൾ, നാല് ഗ്രനേഡുകൾ എന്നിവ അറസ്റ്റിലായവരിൽ നിന്ന് കണ്ടെടുത്തതായി ഡൽഹി പോലീസ് സ്പെഷൽ സെല്ലിലെ അനിൽ ശുക്ല പറഞ്ഞു. മെഹ്റോളിയിലെ ഒറ്റപ്പെട്ട പ്രദേശത്ത് എൻഎസ്ജിയുടെ സഹായത്തോടെ ഗ്രനേഡുകൾ പിന്നീട് നശിപ്പിച്ചു.
ഡൽഹി ചെങ്കോട്ടയ്ക്കു സമീപം കഴിഞ്ഞവർഷം നടത്തിയ ഭീകരാക്രമണത്തിനു പിന്നാലെയാണ് ഒന്‍പത് തീവ്രവാദികളെക്കൂടി ഇന്നലെ അറസ്റ്റു ചെയ്തത്. ചെങ്കോട്ടയിൽ കാർ ബോംബ് സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും ഒരു ഡസനിലധികം പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഫരീദാബാദിലെ അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരും കാഷ്മീരികളുമടക്കം വെള്ളക്കോളർ ഭീകരതയുടെ പുതിയ രീതിയാണു ഡൽഹിയിൽ വെളിപ്പെട്ടത്. ഭീകരസംഘടനയായ അൽ ക്വയ്ദയുമായി ബന്ധപ്പെട്ട അൻസാർ ഗസ്വത് ഉൽ ഹിന്ദ് ഭീകര സംഘടനയാണു ഡോക്ടർമാരെ തീവ്രവാദത്തിലേക്ക് ആകർഷിച്ചതെന്ന് പോലീസ് പറഞ്ഞു.
National
മുംബൈ: വിവാഹ തട്ടിപ്പു നടത്തുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മീരാഭയന്ദറിൽ നടന്ന സംഭവത്തിൽ വിരാർ സ്വദേശിനിയായ ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്.
പിതാവോ അമ്മാവനോ ആയി ചമഞ്ഞ് വധുവിനെ അന്വേഷിക്കുന്ന പുരുഷന്മാരെ രങ്ക സമീപിക്കും. തുടർന്ന് നേഹയുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. പിന്നീട് വിവാഹത്തിനുള്ള താൽപര്യം അറിയിക്കും.
വിവാഹം നടന്നാൽ പണവും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നതാണ് ഇവരുടെ രീതി. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
സമാനമായ അഞ്ചുകേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും കൂടുതൽ പേരെ ഇത്തരത്തിൽ ഇവർ വഞ്ചിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
National
മുംബൈ: വിവാഹ തട്ടിപ്പു നടത്തുന്ന രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ മീരാഭയന്ദറിൽ നടന്ന സംഭവത്തിൽ വിരാർ സ്വദേശിനിയായ ജന്നത് (22), നാസിക് സ്വദേശി കേസരിമൽ രങ്ക (45) എന്നിവരാണ് പിടിയിലായത്.
പിതാവോ അമ്മാവനോ ആയി ചമഞ്ഞ് വധുവിനെ അന്വേഷിക്കുന്ന പുരുഷന്മാരെ രങ്ക സമീപിക്കും. തുടർന്ന് നേഹയുടെ ചിത്രങ്ങൾ അയച്ചുകൊടുക്കും. പിന്നീട് വിവാഹത്തിനുള്ള താൽപര്യം അറിയിക്കും.
വിവാഹം നടന്നാൽ പണവും ആഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്നതാണ് ഇവരുടെ രീതി. പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ കുടുങ്ങിയത്.
സമാനമായ അഞ്ചുകേസുകളിൽ ഇവർ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇവരുടെ സംഘത്തിൽ കൂടുതൽ ആളുകളുണ്ടോയെന്നും കൂടുതൽ പേരെ ഇത്തരത്തിൽ ഇവർ വഞ്ചിച്ചിട്ടുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചെന്ന് പോലീസ് വ്യക്തമാക്കി.
Sports
മുംബൈ: സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടത്തിയ ചടങ്ങിൽ വ്യാവസായിക, സിനിമ, ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ.
ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, യുവ്രാജ് സിംഗ്, ഇർഫാൻ പത്താൻ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സുരേഷ് റെയ്ന, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരുപത്തഞ്ചുകാരനായ അര്ജുന് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്ജുന്.
Kerala
പരവൂർ: രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ജനപ്രിയ ഭക്ഷണശൃംഖലകൾ വരുന്നു. സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും പ്രീമിയം ബ്രാന്റഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചു.
കാറ്ററിംഗ് നയം പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കെഎഫ്സി, മക്ഡൊണാൾഡ്സ്, ബാസ്കിൻ റോബിൻസൺസ്, പിസ ഹട്ട്, ബിക്കാനീർ വാല തുടങ്ങിയവയുടെ ഭക്ഷണശാലകൾ സമീപഭാവിയിൽത്തന്നെ പ്രമുഖ സ്റ്റേഷനുകളിൽ തുറന്നു പ്രവർത്തിക്കും.
ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങി മേഗാ നഗരങ്ങളിലെ ഉൾപ്പെടെ 1200 ൽ അധികം സ്റ്റേഷനുകളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അവസരം നൽകും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നവീകരണ പ്രവർത്തനം നടക്കുന്ന സ്റ്റേഷനുകളിൽ അടക്കം ഇത്തരം സ്റ്റാളുകൾ അനുവദിക്കാൻ സ്ഥലം കണ്ടെത്തി നൽകാൻ റെയിൽവേ നടപടികളും ആരംഭിച്ചുകഴിഞ്ഞു.
ഇതു സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും എല്ലാ സോണൽ മേധാവികൾക്കും റെയിൽവേ മന്ത്രാലയം അയച്ചിട്ടുമുണ്ട്. ഇത്തരത്തിലെ പ്രീമിയം ബ്രാൻഡ് സ്റ്റാളുകൾക്കും ഔട്ട് ലെറ്റുകൾക്കും നാമനിർദേശ അടിസ്ഥാനത്തിൽ അനുമതി നൽകാൻ കഴിയില്ലെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പിന്തുടരുന്ന ഇ-ലേല വ്യവസ്ഥകൾ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഇത്തരം ഔട്ട്ലെറ്റുകൾ അനുവദിക്കുക.
മാത്രമല്ല ഓരോ ഔട്ട്ലെറ്റിന്റെയും പ്രവർത്തന കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തിയിട്ടുമുണ്ട്. നിലവിൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളെ മൂന്നായാണ് തരംതിരിച്ചിട്ടുള്ളത്. പുതിയ കാറ്ററിംഗ് നയം അനുസരിച്ച് തുറക്കാൻ പോകുന്ന പ്രീമിയം ബ്രാന്റഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകളെ നാലാമത്തെ വിഭാഗമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ഏകദേശം 2.3 കോടി യാത്രക്കാർ പ്രതിദിനം ട്രെയിനുകളിൽ യാത്ര ചെയ്യുന്നു എന്നാണ് റെയിൽവേയുടെ കണക്ക്. ഇവയിൽ തന്നെ തിരക്ക് കൂടുതലുള്ള നിരവധി സ്റ്റേഷനുകൾ ഉണ്ട്. ഇവിടങ്ങളിൽ ഇത്തരത്തിലുള്ള ഔട്ട്ലെറ്റുകളുടെ ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം അതിനായി വളരെ വേഗം നടപടികൾ സ്വീകരിക്കാൻ സോണുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
Movies
ബോളിവുഡ് സിനിമയിലെ ആദ്യ സൂപ്പർ നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. 1946ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ നീച്ചാ നഗറിൽ തുടങ്ങിയ അഭിനയസപര്യ 2022 വരെ തുടർന്ന കാമിനി കൗശൽ കുട്ടികൾക്കായി ഒട്ടേറെ കഥകൾ എഴുതിയിട്ടുണ്ട്.
പാവനിർമാണത്തിലും പ്രഗത്ഭയായിരുന്നു. 1940കളിലും അന്‍പതുകളുടെ തുടക്കത്തിലും ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്ന കാമിനിയാണ് ദിലിപ് കുമാർ, ദേവ് ആനന്ദ്, രാജ്കപൂർ ത്രിമൂതിർത്തികളുടെ സ്ഥിരം നായികാ വേഷത്തിൽ എത്തിയിരുന്നത്. 2022ൽ അമീർ ഖാന്റെ ലാൽ സിംഗ് ഛദ്ദയിലാണ് അവസാനമായി അഭിനയിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1927 ഫെബ്രുവരി 24ന് ലാഹോറിലാണു ജനനം. യഥാര്‍ഥ പേര് ഉമ കശ്യപ് എന്നായിരുന്നു. പിതാവ് ശിവറാം കശ്യപ് പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്നു.
സിനിമയിലെത്തും മുമ്പ് റേഡിയോ നാടകങ്ങളിൽ ഉമ സജീവമായിരുന്നു. ആദ്യചിത്രമായ ‘നീച്ചാ നഗർ’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര് നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്. മോണ്ട്രിയോൾ ഫിലിം ഫെസ്റ്റിവലിലും കാമിനിയുടെ പ്രകടനം പുരസ്കാരം നേടിയിരുന്നു.
ദോ ബായ്, ഷഹീദ്, സിദ്ധി, ശബ്നം, ബഡേ സര്‍ക്കാര്‍, ജെയ്ലര്‍, ആര്‍സൂ, നദിയാ കെ പാര് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കൈകാര്യംചെയ്തിരുന്നു.
National
മുംബൈ: ഇൻഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ 68 എന്ന വിമാനത്തിൽ ‘മനുഷ്യ ബോംബ്’ ഉണ്ടെന്നായിരുന്നു രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചത്.
1984ലെ മദ്രാസ് വിമാനത്താവളത്തിലേതിന് സമാനമായ സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ശനിയാഴ്ച രാവിലെ 5.30നാണ് വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്യരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു.
എൽടിടിഇ - ഐഎസ്ഐ പ്രവർത്തകർ വിമാനത്തിലുണ്ടെന്നും 1984ലെ മദ്രാസ് വിമാനത്താവളത്തിലേതിനു സമാനമായ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും സന്ദേശത്തിലുണ്ടായിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനത്താവള അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി ഹൈവേയിൽ 12 യാത്രക്കാരുമായി പോയ സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ ബസാണ് കത്തിനശിച്ചത്.
ഹൈവേയിൽ നാഗ്പുർ ലെയിനിന് സമീപം പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. തീ കണ്ടയുടൻ തന്നെ ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.
തുടർന്ന് ഹൈവേ പൊലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.