Sports
മുംബൈ: സച്ചിൻ ടെൻഡുൽക്കറിന്റെ മകനും ക്രിക്കറ്റ് താരവുമായ അർജുൻ ടെൻഡുൽക്കർ വിവാഹിതനായി. ദക്ഷിണ മുംബയിലെ ഒരു സ്വകാര്യ റിസോർട്ടിൽ നടത്തിയ ചടങ്ങിൽ വ്യാവസായിക, സിനിമ, ക്രിക്കറ്റ് മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
പ്രമുഖ വ്യവസായി രവി ഘായിയുടെ ചെറുമകൾ സാനിയ ചന്ദോക്കാണ് വധു. ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഗ്രൂപ്പും ഐസ് ക്രീം ബ്രാന്‍ഡായ ബ്രൂക്ലിന്‍ ക്രീമറിയും ഘായി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ പാസ് പെറ്റ് സ്പാ ആന്‍ഡ് സ്റ്റോര്‍ എല്‍എല്‍പിയുടെ ഡയറക്ടറാണ് സാനിയ.
ഐസിസി ചെയർമാൻ ജയ് ഷാ, മുകേഷ് അംബാനി, നിതാ അംബാനി, മഹേന്ദ്ര സിംഗ് ധോണി, സാക്ഷി ധോണി, രാഹുൽ ദ്രാവിഡ്, അനിൽ കുംബ്ലെ, യുവ്രാജ് സിംഗ്, ഇർഫാൻ പത്താൻ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സുരേഷ് റെയ്ന, അമിതാഭ് ബച്ചൻ, ജയ ബച്ചൻ, അഭിഷേക് ബച്ചൻ, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇരുപത്തഞ്ചുകാരനായ അര്ജുന് ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ്. മുംബൈ സ്വദേശിയാണെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ ഗോവയുടെ താരമാണ് അര്ജുന്.
Kerala
പരവൂർ: രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ജനപ്രിയ ഭക്ഷണശൃംഖലകൾ വരുന്നു. സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും പ്രീമിയം ബ്രാന്റഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചു.
കാറ്ററിംഗ് നയം പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കെഎഫ്സി, മക്ഡൊണാൾഡ്സ്, ബാസ്കിൻ റോബിൻസൺസ്, പിസ ഹട്ട്, ബിക്കാനീർ വാല തുടങ്ങിയവയുടെ ഭക്ഷണശാലകൾ സമീപഭാവിയിൽത്തന്നെ പ്രമുഖ സ്റ്റേഷനുകളിൽ തുറന്നു പ്രവർത്തിക്കും.
ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങി മേഗാ നഗരങ്ങളിലെ ഉൾപ്പെടെ 1200 ൽ അധികം സ്റ്റേഷനുകളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അവസരം നൽകും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നവീകരണ പ്രവർത്തനം നടക്കുന്ന സ്റ്റേഷനുകളിൽ അടക്കം ഇത്തരം സ്റ്റാളുകൾ അനുവദിക്കാൻ സ്ഥലം കണ്ടെത്തി നൽകാൻ റെയിൽവേ നടപടികളും ആരംഭിച്ചുകഴിഞ്ഞു.
ഇതു സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും എല്ലാ സോണൽ മേധാവികൾക്കും റെയിൽവേ മന്ത്രാലയം അയച്ചിട്ടുമുണ്ട്. ഇത്തരത്തിലെ പ്രീമിയം ബ്രാൻഡ് സ്റ്റാളുകൾക്കും ഔട്ട് ലെറ്റുകൾക്കും നാമനിർദേശ അടിസ്ഥാനത്തിൽ അനുമതി നൽകാൻ കഴിയില്ലെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പിന്തുടരുന്ന ഇ-ലേല വ്യവസ്ഥകൾ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഇത്തരം ഔട്ട്ലെറ്റുകൾ അനുവദിക്കുക.
മാത്രമല്ല ഓരോ ഔട്ട്ലെറ്റിന്റെയും പ്രവർത്തന കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തിയിട്ടുമുണ്ട്. നിലവിൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളെ മൂന്നായാണ് തരംതിരിച്ചിട്ടുള്ളത്. പുതിയ കാറ്ററിംഗ് നയം അനുസരിച്ച് തുറക്കാൻ പോകുന്ന പ്രീമിയം ബ്രാന്റഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകളെ നാലാമത്തെ വിഭാഗമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ഏകദേശം 2.3 കോടി യാത്രക്കാർ പ്രതിദിനം ട്രെയിനുകളിൽ യാത്ര ചെയ്യുന്നു എന്നാണ് റെയിൽവേയുടെ കണക്ക്. ഇവയിൽ തന്നെ തിരക്ക് കൂടുതലുള്ള നിരവധി സ്റ്റേഷനുകൾ ഉണ്ട്. ഇവിടങ്ങളിൽ ഇത്തരത്തിലുള്ള ഔട്ട്ലെറ്റുകളുടെ ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം അതിനായി വളരെ വേഗം നടപടികൾ സ്വീകരിക്കാൻ സോണുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്.
Movies
ബോളിവുഡ് സിനിമയിലെ ആദ്യ സൂപ്പർ നായിക കാമിനി കൗശല്‍ (98) അന്തരിച്ചു. 1946ല്‍ പുറത്തിറങ്ങിയ ക്ലാസിക് ചിത്രമായ നീച്ചാ നഗറിൽ തുടങ്ങിയ അഭിനയസപര്യ 2022 വരെ തുടർന്ന കാമിനി കൗശൽ കുട്ടികൾക്കായി ഒട്ടേറെ കഥകൾ എഴുതിയിട്ടുണ്ട്.
പാവനിർമാണത്തിലും പ്രഗത്ഭയായിരുന്നു. 1940കളിലും അന്‍പതുകളുടെ തുടക്കത്തിലും ബോളിവുഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങിയിരുന്ന കാമിനിയാണ് ദിലിപ് കുമാർ, ദേവ് ആനന്ദ്, രാജ്കപൂർ ത്രിമൂതിർത്തികളുടെ സ്ഥിരം നായികാ വേഷത്തിൽ എത്തിയിരുന്നത്. 2022ൽ അമീർ ഖാന്റെ ലാൽ സിംഗ് ഛദ്ദയിലാണ് അവസാനമായി അഭിനയിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. 1927 ഫെബ്രുവരി 24ന് ലാഹോറിലാണു ജനനം. യഥാര്‍ഥ പേര് ഉമ കശ്യപ് എന്നായിരുന്നു. പിതാവ് ശിവറാം കശ്യപ് പ്രശസ്ത സസ്യശാസ്ത്രജ്ഞനായിരുന്നു.
സിനിമയിലെത്തും മുമ്പ് റേഡിയോ നാടകങ്ങളിൽ ഉമ സജീവമായിരുന്നു. ആദ്യചിത്രമായ ‘നീച്ചാ നഗർ’ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി. നാളിതുവരെ മികച്ച സിനിമയ്ക്കുള്ള പാം ഡി ഓര് നേടിയ ഏക ഇന്ത്യന്‍ സിനിമയാണിത്. മോണ്ട്രിയോൾ ഫിലിം ഫെസ്റ്റിവലിലും കാമിനിയുടെ പ്രകടനം പുരസ്കാരം നേടിയിരുന്നു.
ദോ ബായ്, ഷഹീദ്, സിദ്ധി, ശബ്നം, ബഡേ സര്‍ക്കാര്‍, ജെയ്ലര്‍, ആര്‍സൂ, നദിയാ കെ പാര് തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കൈകാര്യംചെയ്തിരുന്നു.
National
മുംബൈ: ഇൻഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെത്തുടർന്ന് മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോയുടെ 6ഇ 68 എന്ന വിമാനത്തിൽ ‘മനുഷ്യ ബോംബ്’ ഉണ്ടെന്നായിരുന്നു രാജീവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ സന്ദേശം ലഭിച്ചത്.
1984ലെ മദ്രാസ് വിമാനത്താവളത്തിലേതിന് സമാനമായ സ്ഫോടനം നടക്കുമെന്നായിരുന്നു സന്ദേശം. ശനിയാഴ്ച രാവിലെ 5.30നാണ് വിമാനത്താവളത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനം ഹൈദരാബാദിൽ ലാൻഡ് ചെയ്യരുതെന്നും സന്ദേശത്തിലുണ്ടായിരുന്നു.
എൽടിടിഇ - ഐഎസ്ഐ പ്രവർത്തകർ വിമാനത്തിലുണ്ടെന്നും 1984ലെ മദ്രാസ് വിമാനത്താവളത്തിലേതിനു സമാനമായ സ്ഫോടനം നടത്താനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നും സന്ദേശത്തിലുണ്ടായിരുന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു. വിമാനത്താവള അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
National
മുംബൈ: മഹാരാഷ്ട്രയിലെ സമൃദ്ധി ഹൈവേയിൽ 12 യാത്രക്കാരുമായി പോയ സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോയ ബസാണ് കത്തിനശിച്ചത്.
ഹൈവേയിൽ നാഗ്പുർ ലെയിനിന് സമീപം പുലർച്ചെ മൂന്നോടെയാണ് അപകടം നടന്നത്. തീ കണ്ടയുടൻ തന്നെ ഡ്രൈവറും ജീവനക്കാരും ചേർന്ന് എല്ലാവരെയും പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.
തുടർന്ന് ഹൈവേ പൊലീസും ടോൾ പ്ലാസ അധികൃതരും സ്ഥലത്തെത്തി തീയണച്ചു. ബസ് പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. തീപിടിക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ല.